National
ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസ് ഡൽഹി ഹൈക്കോടതി ജഡ്ജി സ്വർണ കാന്ത ശർമയുടെ ബെഞ്ചിൽനിന്നു മാറ്റണമെന്ന ആവശ്യം നിഷേധിച്ചതോടെ സുപ്രീംകോടതിയെ സമീപിച്ച് ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കേജരിവാൾ.
മദ്യനയ അഴിമതിക്കേസിൽ കേജരിവാളിനെ വെറുതേവിട്ടുകൊണ്ടുള്ള വിചാരണക്കോടതി ഉത്തരവിനെതിരേ സിബിഐ സമർപ്പിച്ച ഹർജി പരിഗണിച്ചത് ജസ്റ്റീസ് സ്വർണ കാന്തയുടെ ബെഞ്ചാണ്.
വിഷയം പരിഗണിച്ച ബെഞ്ച് വിചാരണക്കോടതിയുടെ നിർദേശം സ്റ്റേ ചെയ്യുകയും കേജരിവാളിനെയും മറ്റ് 22 പേരെയും കുറ്റവിമുക്തരാക്കിയ ചില നിരീക്ഷണങ്ങൾ തെറ്റാണെന്നു പ്രഥമദൃഷ്ട്യാ കണ്ടെത്തിയതായും നിരീക്ഷിച്ചു.
തുടർന്ന് ബെഞ്ച് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റീസ് ദേവേന്ദ്ര കുമാർ ഉപാധ്യായയെ സമീപിച്ചെങ്കിലും ആവശ്യം നിരസിച്ചു. ഇതോടെയാണ് കേജരിവാൾ സുപ്രീംകോടതിയെ സമീപിച്ചത്.
ജസ്റ്റീസ് സ്വർണ കാന്തയുടെ ബെഞ്ചാണു വിഷയം പരിഗണിക്കുന്നതെങ്കിൽ നിഷ്പക്ഷമായ വാദം കേൾക്കൽ ഉണ്ടാകില്ലെന്നാണ് കേജരിവാളിന്റെ വാദം.
Kerala
ആലപ്പുഴ: കേരളത്തിലെ ഇപ്പോഴത്തെ പുതിയ മദ്യനയം മദ്യപിയ്ക്കാത്തവരെയും കുടിയാന്മാരാക്കുന്ന നയമാണെന്നും യുഡിഎഫ് അധികാരത്തിൽ എത്തിയാൽ പിണറായി സർക്കാരിന്‍റെ മദ്യനയം തിരുത്തുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
മദ്യാധികാര വാഴ്ചയ്ക്കെതിരെ ജനാധികാര മുന്നേറ്റം എന്ന മുദ്രാവാക്യവുമായും ഇടതു സർക്കാരിന്‍റെ പുതിയ മദ്യനയം തിരുത്തണമെന്നും ആവശ്യപ്പെട്ട് കേരള മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ ആലപ്പുഴ കളക്ട്രേറ്റിനു മുന്നിൽ 2024 ഓഗസ്റ്റ് 15 ന് തുടങ്ങി 561 ദിവസമായി തുടരുന്ന അനശ്ചിത കാല സത്യാഗ്രഹത്തിന്‍റെ താത്കാലിക സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സതീശൻ.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് ബാറുകളുടെ എണ്ണവും മദ്യത്തിന്‍റെ ലഭ്യതയും കുറച്ചത് പോലെ മദ്യനയം തിരുത്തുമെന്നും സതീശൻ പറഞ്ഞു. മദ്യവിരുദ്ധ ജനകീയ മുന്നണി ജനറൽ കൺവീനർ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
മദ്യവിരുദ്ധ ജനകീയ മുന്നണി ചെയർമാൻ ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് സമ്മേളനത്തിൽ വച്ച് മുഖ്യ സത്വാഗ്രഹികളായ ബി.ആർ. കൈമൾ കരുമാടി, ലത കൈമൾ കരുമാടി, ജി. രാധാകൃഷ്ണൻ, ഉമ്മൻ ജെ.മേടാരം എന്നിവരെ സതീശനും ബിഷപ്പ് ഡോ. ജോഷ്യാ മാർ ഇഗ്നാത്തിയോസും ചേർന്ന് ആദരിച്ചു.
Kerala
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തൊട്ടടുത്തു നിൽക്കെ സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം അപ്രഖ്യാപിതമായി കൂട്ടിയ നടപടി ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്കു വഴിവയ്ക്കും.
സാധാരണ ബാറുകളുടെ സമയം രാവിലെ ഒരു മണിക്കൂർ നേരത്തെയും രാത്രി 11 എന്നുള്ളത് 12 വരെയും ആക്കിയാണ് വർധിച്ചിരിക്കുന്നത് . ബിയർ, വൈൻ പാർലുകൾക്കും ഇതാണ് സമയ ക്രമം.
ലോക്കൽ കൗണ്ടറുകളും
എന്നാൽ, ഫൈവ് സ്റ്റാർ മുതലുള്ള ബാറുകൾ രാവിലെ 10ന് തുറന്നു രാത്രി മൂന്നു വരെ പ്രവർത്തിക്കും. ഇത്തരം ബാറുകൾക്കും ലോക്കൽ എന്നു വിളിപ്പേരുള്ള സാധാരണ കൗണ്ടറുകൾ ഉണ്ട്. ഫൈവ് സ്റ്റാർ സമയക്രമത്തിന്‍റെ മറവിൽ ഇവയും പുലർച്ചെ മൂന്നു വരെ പ്രവർത്തിച്ചേക്കാം. ചുരുക്കത്തിൽ സാധാരണ ബാറുകൾക്ക് രണ്ടു മണിക്കൂർ കൂട്ടിക്കിട്ടിയപ്പോൾ ഫൈസ്റ്റാർ ബാറുകൾക്ക് അഞ്ചു മണിക്കൂറാണ് കൂട്ടിക്കിട്ടിയിരിക്കുന്നത്
ഇന്നുമുതൽതന്നെ ഈ രണ്ടു വിഭാഗം ബാറുകളുടെയും സമയത്തിൽ മാറ്റം നടപ്പിലായി തുടങ്ങും .മലയാളിയുടെ രാത്രി ജീവിതത്തെ പൂർണമായും മാറ്റാൻ സാധ്യതയുള്ള ഒരു സാമൂഹ്യനടപടി കൂടിയായി ഇതു മാറും. ഇപ്പോൾ തന്നെ നഗരങ്ങളിൽ നിശാജീവിതം സജീവമാണ് .
11- 12 മണിയോടെ അവസാനിച്ചിരുന്ന രാത്രി കൂട്ടായ്മകളും ഭക്ഷണ- വിരുന്നുകളും ഇനി യൂറോപ്യൻ നഗരങ്ങൾക്കു സമാനമായി പുലർച്ചെ മൂന്നുവരെ നീളാം. ഇതുണ്ടാക്കുന്ന സാമൂഹ്യ സാംസ്കാരിക മാറ്റങ്ങൾ ഇപ്പോൾ വിലയിരുത്താൻ ആകില്ല. ക്രിമിനൽ സംഘങ്ങളുടെ വിളയാട്ടങ്ങളും പെരുകും. രാത്രികാല ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസും ക്രമസമാധാനപാലകരും കൂടുതൽ വിയർപ്പൊഴുക്കേണ്ടിവരും
രാവിലെ ഒരു മണിക്കൂർ നേരത്തെ
രാവിലെ ഒരു മണിക്കൂർ നേരത്തെ ബാറുകളുടെ പ്രവർത്തന സമയം ആക്കിയതോടുകൂടി മദ്യപിച്ചിട്ട് ദിവസം തുടങ്ങുക, ഓഫീസിൽ പോവുക തുടങ്ങിയ കാര്യങ്ങളിൽ തെറ്റായ ഒരുപാട് പ്രവണതകൾക്കു ആക്കംകൂട്ടാൻ വഴിയുണ്ടെന്ന് ആ രംഗത്തെ നിരീക്ഷകർ ചൂണ്ടിക്കാണുന്നു.
രാത്രി 12ന് സാധാരണ ബാറുകൾ അടയ്ക്കുമെങ്കിലും ഫൈവ് സ്റ്റാർ ബാറുകളുടെ ചുവടൊപ്പിച്ച്, ഉദ്യോഗസ്ഥരെയും മറ്റും സ്വാധീനിച്ചും അവയും പ്രവർത്തന സമയം ദീർഘിപ്പിക്കാനാണ് സാധ്യത. മാത്രമല്ല ഫൈവ് സ്റ്റാർ ബാറുകൾക്കു മാത്രമാക്കിയ മൂന്നു മണിക്കൂർ അധികം തങ്ങൾക്കും വേണമെന്ന് ഇവർക്കു ന്യായമായും ആവശ്യപ്പെടാം. അതിനു കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.
ഡീൽ ആരോപണം
സംസ്ഥാന സർക്കാരിനോ ഖജനാവിനോ പുതിയ നടപടികൊണ്ട് പെട്ടെന്നു പ്രയോജനം ഒന്നും കിട്ടില്ല. ഫൈവ് സ്റ്റാർ ബാറുകളുടെ രാത്രി സമയം കൂട്ടിയതിനു മാത്രമാണ് അധിക ഫീസ് അടക്കേണ്ടത്. എന്നാൽ, ഏതോ ഒരു സംഘടന ആവശ്യപ്പെട്ടതനുസരിച്ച് ബാറുകളുടെ പ്രവർത്തന സമയം പെട്ടെന്നു കൂട്ടിയ നടപടിക്കു പിന്നിൽ കോടിക്കണക്കിനു രൂപയുടെ അഴിമതിയും സ്വാധീനവും ഉണ്ടാവുമെന്ന ആരോപണം ഉയർന്നുകഴിഞ്ഞു.
പഴയ ബാർകോഴ കേസിന്‍റെ മാതൃകയിലുള്ള നിരവധി ആക്ഷേപങ്ങൾക്കും സമരങ്ങൾക്കും കോടതി നടപടികൾക്കും ഇതു വഴിവച്ചേക്കാം. നിരവധി സംഘടനകൾ ഇന്നു തന്നെ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. പ്രതിപക്ഷവും സമരത്തിന് ഒരുങ്ങുകയാണ്.